പുതിയ മുഖങ്ങൾ
സദാചാരത്തിന്റെ അടിയൊഴുക്കുകൾ
കീറിമുറിച്ച് സ്വാതന്ത്ര്യത്തിൻറെ
അരങ്ങിലേക്ക് പിച്ചവെയ്ക്കുന്ന
ബാല്യങ്ങൾ ഓർമ്മപ്പെടുത്തുന്നത്
മുറിഞ്ഞുപോയ വാക്കുകളിൽ
പിറക്കാതെ പോയ കുഞ്ഞിനോട്
വാത്സല്യം ചൊരിയുന്ന
ഒരമ്മയുടെ മുഖമാണ്.
ഓർമ്മകളുടെ മഷിക്കുപ്പിയിൽ
തുലിക നനയ്കുമ്പോൾ വെള്ള
പ്രതലത്തിന്റെ ആഴങ്ങളിലേയ്ക്ക്
പരന്നൊഴുകുന്ന ചിന്തകളിൽ
ചുംബന സമരത്തിന്റെ ന്യായ
വാദങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന
കൌമാരക്കാരിയായ
മകളുടെ മുഖമുണ്ട്.
ദില്ലിയുടെ കനത്ത രാത്രിയിലേക്ക്
നിർഭയമായി നടന്നു കയറിയ
പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയ
നൂതന യുവത്വവും
റയിൽപ്പാളങ്ങളുടെ നിഗൂഡതയിലേയ്ക്ക്
വലിച്ചെറിയപ്പെട്ട നിസ്സഹായതയുടെ
നിലവിളിയും മറവിയുടെ കാണാ
ക്കയങ്ങളിലേയ്ക്ക് മാഞ്ഞുപോകവേ
സമരങ്ങൾക്കും ചാനൽ കസർത്തു
കൾക്കുമപ്പുറം എരിയുന്ന
ചിതയിൽ ചാമ്പലായ സ്വപ്നങ്ങളെ
കാണാൻ മടിച്ച് മുന്നോട്ടോടുമ്പോൾ
നഷ്ടപ്പെടലിന്റെ വേദനകൾ
തൊട്ടടുത്തായി എനിയ്ക്കും
നിനക്കും വേണ്ടി ഇനിയും
കാതോർത്തിരിക്കുന്നു !